Education

കൊറോണ കാലത്തും മലയാളി സ്റ്റാര്‍ട്ടപ് എന്‍ട്രി നേടിയത് വന്‍നിക്ഷേപം

അതിവേഗം ജനശ്രദ്ധയാകര്‍ഷിച്ച എന്‍ട്രി എന്ന മലയാളി സ്റ്റാര്‍ട്ടപ് 23.25 കോടി രൂപയുടെ പ്രാഥമിക നിക്ഷേപം

പ്രാദേശിക ഭാഷകളില്‍ മത്സര പരീക്ഷാ പരിശീലനത്തിനും നൈപുണ്യവികസനത്തിനുമായി രൂപം നല്‍കി അതിവേഗം ജനശ്രദ്ധയാകര്‍ഷിച്ച എന്‍ട്രി എന്ന മലയാളി സ്റ്റാര്‍ട്ടപ് 23.25 കോടി രൂപയുടെ പ്രാഥമിക നിക്ഷേപം (പ്രീ സീരീസ് എ) സ്വന്തമാക്കി.

Advertisement

കേരള സ്റ്റാര്‍ട്ടപ് മിഷന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ സ്റ്റാര്‍ട്ടപ് ഇപ്പോള്‍ 12.75 കോടി രൂപയുടെയും നേരത്തെ 10.5 കോടി രൂപയുടെയും നിക്ഷേപമാണ് നേടിയെടുത്തത്. പ്രാരംഭ വെഞ്ച്വര്‍ ക്യാപിറ്റല്‍ സ്ഥാപനമായ ഗുഡ് ക്യാപിറ്റലില്‍ നിന്നാണ് ഈ നിക്ഷേപങ്ങള്‍. ഹൈപ്പര്‍ട്രാക്ക് സ്ഥാപകന്‍ കശ്യപ് ദിയോറ, ബിഗ്ബാസ്‌ക്കറ്റ് എച്ച്ആര്‍ മേധാവി ഹരി ടിഎന്‍ ഉള്‍പ്പെടെ സിലിക്കണ്‍ വാലിയിലേയും ഇന്ത്യയിലേയും മുന്‍നിര എഞ്ചല്‍ നിക്ഷേപകരുടെ പങ്കാളിത്തവും ഇതിലുണ്ടായിരുന്നു.

കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനത്തിന് ഏറെ ഉപയുക്തമായ എന്‍ട്രി ആപ്പിന് ഇപ്പോള്‍ മുപ്പതുലക്ഷത്തിലധികം ഉപയോക്താക്കളുണ്ട്. പതിനായിരത്തിലധികം ഉപയോക്താക്കള്‍ ദിനംപ്രതി കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്. കഴിഞ്ഞ നാലു മാസം പ്രതിമാസം 30 ശതമാനം വരുമാന വര്‍ധന കൈവരിച്ച് എന്‍ട്രി ആകെ 15 കോടിയുടെ വരുമാനമാണ് നേടിയെടുത്തത്.

വരുന്ന 18 മാസത്തിനുള്ളില്‍ ഒരുകോടി ഉപയോക്താക്കളെ ലക്ഷ്യമിടുന്ന എന്‍ട്രി ഈ നിക്ഷേപം ഉപയോഗിച്ച് വിപണനം വര്‍ദ്ധിപ്പിപ്പിക്കുന്നതിനും കൂടുതല്‍ ഉള്ളടക്കം രൂപീകരിക്കുന്നതിനുമാണ് ഊന്നല്‍ നല്‍കുക.

പ്രവര്‍ത്തനലക്ഷ്യം നേടുന്നതിന് കെഎസ്യുഎമ്മിന്റെ സ്‌കെയില്‍ അപ് ഗ്രാന്റ് ലഭിച്ചിട്ടുള്ള എന്‍ട്രി കെഎസ് യുഎം സഹകരണത്തോടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സൗജന്യ സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമാക്കുന്നുണ്ട്.

മികച്ച സംരംഭകര്‍ക്ക് ആഭ്യന്തര വിപണിയില്‍ വന്‍സാധ്യതകളുണ്ടെന്നാണ് എന്‍ട്രിയുടെ വിജയം ചൂണ്ടിക്കാട്ടുന്നതെന്ന് കെഎസ് യുഎം സിഇഒ ഡോ.സജി ഗോപിനാഥ് പറഞ്ഞു. പ്രാദേശിക ഭാഷകളില്‍ മത്സര പരീക്ഷാ പരിശീലനം ലഭ്യമാകുന്ന ആപ്ലിക്കേഷന്‍ ചുരുക്കം വര്‍ഷങ്ങള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സഹായകമായി. 23.25 കോടി രൂപയുടെ നിക്ഷേപം ലഭിച്ചിരിക്കുന്ന യുവ സ്റ്റാര്‍ട്ടപ്പായ എന്‍ട്രി ഈ പ്രയാസഘട്ടങ്ങളിലെ പ്രതീക്ഷയുടെ സാക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്റ്റാര്‍ട്ടപ് സ്ഥാപകര്‍ക്ക് പ്രോത്സാഹനവും മാര്‍ഗനിര്‍ദേശവും നല്‍കുന്ന കെഎസ് യുഎം ദൗത്യങ്ങളില്‍ സജീവ പങ്കാളികളാണ് എന്‍ട്രിയുടെ സ്ഥാപകരായ മുഹമ്മദ് ഹിസാമുദീനും രാഹുല്‍ രമേഷും.

2017 ല്‍ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് തുടക്കമിട്ട എന്‍ട്രി, പഠനത്തിനുള്ള മോക്ക്/ അഡാപ്റ്റീവ് ടെസ്റ്റുകള്‍,ഫ്‌ളാഷ് കാര്‍ഡുകള്‍, വീഡിയോ ലെസണ്‍സ് തുടങ്ങിയ ഉള്ളടക്കം പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കി സര്‍ക്കാര്‍,സ്വകാര്യ ജോലിനേടാന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നുണ്ട്. മലയാളത്തിലാണ് തുടക്കമിട്ടതെങ്കിലും ഇപ്പോള്‍ മറ്റ് പ്രാദേശിക ഭാഷകളിലും പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top