Inspiration

ചായക്കടക്കാരന്റെ തന്ത്രം

ഉത്പന്നത്തെക്കാള്‍ മികച്ച ഒരു പ്രചാരണായുധം ബിസിനസില്‍ ഇല്ല

അദ്ധ്യായം 5

Advertisement

മലയാളത്തിലെ ആദ്യത്തെ സംരംഭകത്വ നോവലെറ്റാണ് സംരംഭകന്റെ യാത്ര

പിറ്റേ ദിവസം രാഹുലിന് വളരെയധികം തിരക്ക് പിടിച്ചതായിരുന്നു. സോഫ്റ്റ്വെയര്‍ പ്രശ്‌നം വിചാരിച്ചത് പോലെ അത്ര നിസാരമായിരുന്നില്ല. മനുവും അവനെ ത
നിയെ വിട്ട് മറ്റ് ചുമതലകളിലേക്ക് മുഴുകി. പ്രശ്‌നം സങ്കീര്‍ണ്ണമാകുമ്പോള്‍ ശ്രദ്ധ മുഴുവന്‍ അതിലേക്ക് തിരിയും. അന്ന് ഫാക്ടറിയില്‍ നിന്നും വീട്ടിലേക്ക് തിരിച്ചപ്പോള്‍ ഏഴു മണി കഴിഞ്ഞിരുന്നു.

മടങ്ങുന്ന വഴി രാഹുല്‍ കാറിലിരുന്ന് മീരയെ വിളിച്ചു. വിശേഷങ്ങളൊക്കെ പങ്കു വെച്ച് കഴിഞ്ഞ് രാഹുല്‍ പറഞ്ഞു ”തിരികെ എത്താന്‍ ചിലപ്പോള്‍ രണ്ട് മൂന്ന് ദിവസം കൂടി എടുക്കും. സോഫ്റ്റ്വെയര്‍ പ്രശ്‌നം അല്പം കുരുക്കാണ്.” മീര ചിരിച്ചു ”കുരുക്കിലല്ലാതെ ഒന്നിലും പോയി പെടാറില്ലല്ലോ. അതുകൊണ്ട് അതൊരുപുതിയ കാര്യമല്ല. സാവധാനം വന്നാല്‍ മതി. പപ്പയ്ക്ക് ശിഷ്യപ്പെട്ട് ബിസിനസൊക്കെ പഠിക്കാന്‍ നോക്കിക്കൊള്ളൂ.”രാഹുല്‍ ചിരിച്ചു. അവന്‍ ശിവാനിയോടും വര്‍ത്തമാനമൊക്കെ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.

നിശബ്ദനായി ഡ്രൈവ് ചെയ്തു കൊണ്ടിരുന്ന മനു സര്‍വീസ് റോഡിലേക്ക് കാറെടുത്തു. അല്പം മുന്നോട്ട് നീങ്ങി ചെറിയൊരു കടയുടെ മുന്നില്‍ അവന്‍ കാര്‍ നിര്‍ത്തി.”നീ ഇവിടുത്തെ ചായ കുടിച്ചിട്ടില്ലല്ലോ? ഹസോര്‍ ഭായിയുടെ ചായ ഒന്ന് കുടിക്കേണ്ടത് തന്നെയാണ്.”

അവന്‍ ഹസോര്‍ ഭായിയെ അഭിവാദ്യം ചെയ്തു. അയാള്‍ രണ്ടുപേരെയും നോക്കി ചിരിച്ചു. തന്റെ ചുമലില്‍ കിടന്ന തോര്‍ത്തെടുത്ത് അയാള്‍ കടയുടെ മുന്നില്‍ കിടന്ന ബെഞ്ച് തുടച്ചു. അവരെ രണ്ടു പേരെയും അവിടെയിരിക്കാന്‍ ക്ഷണിച്ചിട്ട് അയാള്‍ ചായ എടുക്കുവാന്‍ കടയിലേക്ക് കയറി.

ഹസോര്‍ ഭായിയുടെ ഭാര്യ മുറുക്കിച്ചുവന്ന മോണകള്‍ കാണിച്ച് അവരെ നോക്കി. വല്ലാതെ തടിച്ച പ്രകൃതമായിരുന്നു അവരുടേത്. എന്തോ പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അവര്‍. മനു അവിടുത്തെ നിത്യ സന്ദര്‍ശകനാണ് എന്ന് അവരുടെ പെരുമാറ്റത്തില്‍ നിന്നും രാഹുലിന് മനസിലായി. ബെഞ്ചില്‍ കാലുകളാട്ടി അയാള്‍ ഇരുന്നു. തന്റെ നാട്ടിലെ ചായക്കട അവനോര്‍ത്തു. ഏത് നാട്ടിലാണെങ്കിലും മലയാളിക്ക് ഗൃഹാതുരത്വം ഉണര്‍ത്തുവാന്‍ എന്തെങ്കിലുമൊക്കെ സംഭവങ്ങള്‍ ഉണ്ടാകും.

അധികം കാത്തിരിക്കേണ്ടി വന്നില്ല. വൃത്തിയുള്ള ചില്ലു ഗ്ലാസില്‍ ഹസോര്‍ ഭായി ചായയുമായെത്തി. ആവി പറക്കുന്ന ചായ അവന്‍ കൈയ്യിലേക്ക് വാങ്ങി ചുണ്ടുകളോടടുപ്പിച്ച് മെല്ലെ ഊതി. ചായയില്‍ നിന്നും അതീവ ഹൃദ്യമായ എലക്കയുടെ ഗന്ധം പറന്നുയര്‍ന്നു. ഇത്ര രുചിയുള്ള ചായ ജീവിതത്തില്‍ ഇന്നേവരെ താന്‍ കുടിച്ചിട്ടില്ല എന്നവന് തോന്നി. അവന്‍ സന്തോഷത്തോടെ മനുവിന്റെ മുഖത്തേക്ക് നോക്കി. എങ്ങനെയുണ്ട് എന്ന മുഖഭാവത്തോടെ മനു ഇരിക്കുന്നു. രാഹുല്‍ തലകുലുക്കി. മനോഹരമായ ഒരു കണ്‍സേര്‍ട്ട് ആസ്വദിക്കുന്ന ആസ്വാദകനെപ്പോലെ അവന്‍ ചായ മെല്ലെ കുടിച്ചിറക്കി.

”ഇത്ര നല്ല ചായ ഒരിടത്തും ഞാന്‍ കുടിച്ചിട്ടില്ല. ഹസോര്‍ ഭായിയുടെ ചായ വളരെ പ്രസിദ്ധമാണ്. എന്നും ഓഫീസ് വിട്ടു വരുന്ന വഴി ഞാനിവിടെ കയറും. വര്‍ഷങ്ങളായുള്ള പതിവാണ്. ഇവിടെയെത്തുമ്പോള്‍ ചായയുടെ രുചി ബ്രേക്കില്‍ പ്രഷര്‍ ചെലുത്തും. വണ്ടി യാന്ത്രികമായി ഇങ്ങോട്ട് തിരിയും.”മനു പറഞ്ഞു.

”ഇപ്പോള്‍ ഞാനും ഹസോര്‍ ഭായിയുടെ ആരാധകനായി മാറിയിരിക്കുന്നു.” രാഹുല്‍ ചായയുടെ രുചി ആസ്വദിച്ചു കൊണ്ട് കണ്ണുകളടച്ചു.

”ആളുകള്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് പോലും ഇവിടെ ഭക്ഷണം കഴിക്കാന്‍ എത്തും. ചായ മാത്രമല്ല ഹസോര്‍ ഭായിയുടെ ഭക്ഷണത്തിനെല്ലാം വല്ലാത്ത രുചിയാണ്. അയാളുടെ ഭാര്യയെ നീ ശ്രദ്ധിച്ചില്ലേ? വല്ലാത്ത കൈപ്പുണ്യമുള്ള സ്ത്രീയാണത്. ഇനിയിപ്പോള്‍ തിരക്ക് തുടങ്ങുന്ന സമയമാണ്.” മനു വാച്ചില്‍ നോക്കി.

”എന്ത് കൊണ്ടാണ് ചില സ്ഥലങ്ങള്‍ ഇങ്ങനെ? ഒരിക്കല്‍ നാം എന്തെങ്കിലും അനുഭവിച്ചാല്‍ പിന്നെ വിട്ടുമാറാതെ അത് നമ്മെ പിന്തുടരും. അഡിക്റ്റ് ആകുക എന്നൊക്കെ പറയുന്നപോലെ. ഇപ്പോള്‍ ഈ ചായ എന്നെ മോഹിപ്പിക്കുന്നു. വീണ്ടും തിരിച്ചു വരാന്‍ പ്രേരിപ്പിക്കുന്നു. വല്ലാത്തൊരു വികാരമാണത്.” രാഹുലിന്റെ കണ്ണുകള്‍ ചിന്താഭാരത്തോടെ മനുവിനെ തഴുകി.

”ബിസിനസിലെ ഏറ്റവും ശക്തമായ ഒരായുധമാണിത്. നിനക്കത് മനസിലായോ? ഹസോര്‍ ഭായിയുടെ ബിസിനസും നീയും തമ്മില്‍ വൈകാരികമായ ഒരു ബന്ധം ഇവിടെ ഉടലെടുത്തു കഴിഞ്ഞു. ഇനിയതിനെ പൊട്ടിച്ചെറിയുക അത്ര എളുപ്പമല്ല. ലോകത്തെവിടെ നിന്നും ഇനി ചായ കുടിക്കുമ്പോള്‍ നീ ഹസോര്‍ ഭായിയെ ഓര്‍ക്കും, ഈ കടയേയും പഴയ ബെഞ്ചിനേയും ഓര്‍ക്കും. ഒരു ഉത്പന്നത്തിന് മനുഷ്യ മനസുകളില്‍ വികാരങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും.”

”ഉത്പന്നത്തെക്കാള്‍ മികച്ച ഒരു പ്രചാരണായുധം ബിസിനസില്‍ ഇല്ല. ഉത്പന്നം നന്നെങ്കില്‍ കസ്റ്റമര്‍ അത് തേടിയെത്തും. ഉത്പന്നവും കസ്റ്റമറും തമ്മില്‍ ഉടലെടുക്കുന്ന അദൃശ്യമായ വൈകാരിക ബന്ധം അത്ര ദൃഢതയുള്ളതാണ്. ഉത്പന്നത്തിന്റെ മേന്മ കസ്റ്റമറെ അതിനെ പിന്തുടരാന്‍ പ്രേരിപ്പിക്കുന്നു. ഇവിടേയും സംഭവിച്ചത് അതാണ്. നീ ആദ്യമായി ഹസോര്‍ ഭായിയുടെ ചായ കുടിച്ചു. അത് മോശമായിരുന്നെങ്കില്‍ നീയിനി ഇങ്ങോട്ട് കടക്കുകയേയില്ല. എന്നാല്‍ അതിനു പകരം ഇപ്പോള്‍ എന്ത് സംഭവിച്ചു? ചായ എന്ന ഉത്പന്നം നിന്നെ കീഴടക്കി. കസ്റ്റമറെ കീഴടക്കുന്ന ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ അപരാജിതരായി മാറും.” മനു ഒന്ന് നിര്‍ത്തി. വീണ്ടും തുടര്‍ന്നു.

”തേനുള്ള പൂവിനെ അന്വേഷിച്ച് വണ്ടെത്തുന്നത് പോലെയാണിത്. മികച്ച ഉത്പന്നങ്ങളെ നിര്‍മ്മിക്കുകയാണ് ബിസിനസുകാരന്‍ ചെയ്യേണ്ടത്. മേന്മയില്ലാത്ത ഉത്പന്നങ്ങള്‍ ബിസിനസിനെ കുളം തോണ്ടും. പെട്ടെന്ന് ചിലപ്പോള്‍ ലാഭം ഉണ്ടാക്കുവാന്‍ സാധിക്കും. അത് സ്ഥായിയായ ഒരു തന്ത്രമല്ല. ഒരു കസ്റ്റമറും മോശമായ ഉത്പന്നം ഉപയോഗിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. മോശമായ ഉത്പന്നവും കസ്റ്റമറും തമ്മില്‍ ഇമോഷണല്‍ അറ്റാച്ച്‌മെന്റ് ഉടലെടുക്കുന്നില്ല.”

”ശരിയാണ്. ഒരു പരസ്യവും ഇല്ലാതെ, ഒരു ബഹളവും ഇല്ലാതെ ഈ ആളുകള്‍ ഹസോര്‍ ഭായിയുടെ കട അന്വേഷിച്ച് എത്തുകയാണ്. ദൂരദേശങ്ങളിലേക്ക് സഞ്ചരിക്കുന്നവര്‍ പോലും ഇവിടെ വണ്ടി നിര്‍ത്തുന്നു. ഭക്ഷണം കഴിക്കുന്നു. സംതൃപ്തരായി തിരികെ പോകുന്നു. അവര്‍ വീണ്ടും വീണ്ടും ഇവിടെയെത്തുവാന്‍ കൊതിക്കുന്നു. ചായമടിക്കാത്ത ഈ കടയും കാലിളകിയ ബെഞ്ചുകളുമല്ല ഒരിക്കലും കസ്റ്റമേഴ്‌സിനെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. മറിച്ച് രുചിയും ഗുണവും മാത്രമാണ്. ഭക്ഷണത്തിന്റെ മേന്മ കസ്റ്റമറെ വേട്ടയാടുകയാണ്. നീ പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്.” രാഹുല്‍ തലകുലുക്കി.

”നീ ചുറ്റുപാടും നോക്കൂ. മേന്മയില്ലാത്ത ഉത്പന്നങ്ങള്‍ നല്കിയ എത്ര ബിസിനസ് സ്ഥാപനങ്ങള്‍ ദീര്‍ഘകാലം നിലനില്ക്കുന്നുണ്ട്. ബിസിനസ് വിജയത്തിന്റെ ശക്തമായ തന്ത്രങ്ങളിലൊന്ന് മികച്ച ഉത്പന്നങ്ങളെ നിര്‍മ്മിക്കുക എന്നതാണ്. ഞാന്‍ പപ്പയില്‍ നിന്നും പഠിച്ച പാഠമാണ്. ഞങ്ങള്‍ ഫാക്ടറിയില്‍ ഒരിക്കലും ഗുണമേന്മയില്ലാത്ത ഉത്പന്നങ്ങള്‍ നിര്‍മ്മിച്ചിട്ടില്ല. അത് കസ്റ്റമേഴ്‌സിനിടയില്‍ നമ്മുടെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ചു. അവരെ ഒരിക്കലും വഞ്ചിക്കുകയില്ല എന്ന വിശ്വാസം വര്‍ഷങ്ങള്‍ നീണ്ട പ്രവര്‍ത്തനത്താല്‍ അവരുടെ മനസില്‍ ഉറച്ചു. ബിസിനസിന്റെ നിലനില്പ് തന്നെ ആ വിശ്വാസത്തിലാണ്.”

”ഉത്പന്നം രൂപകല്പന ചെയ്യുമ്പോള്‍ തന്നെ മാര്‍ക്കറ്റിംഗ് ആരംഭിക്കുകയാണ്. ബിസിനസിന്റെ ഏറ്റവും നല്ല പരസ്യം ഉത്പന്നത്തിന്റെ മേന്മയാണ്. ഈ ചായയുടെ ഗന്ധം പോലെയാണത്. അത് മെല്ലെ പരക്കും. കസ്റ്റമേഴ്‌സ് അത് തിരിച്ചറിയും. മോശം ഉത്പന്നത്തെ അവര്‍ തിരസ്‌കരിക്കും. പരസ്യങ്ങള്‍ കൂടുതല്‍ നല്കി ഉത്പന്നം വില്ക്കാം എന്നത് വെറും വ്യാമോഹം മാത്രമാണ്. അതൊരു നല്ല ബിസിനസുകാരന്റെ ലക്ഷണമല്ല. വഞ്ചിക്കപ്പെടുന്ന കസ്റ്റമേഴ്‌സ് അത് തിരിച്ചറിയും.

നിലനില്ക്കുവാനും വളരുവാനും ആഗ്രഹിക്കുന്ന ബിസിനസുകാരന്‍ മികച്ച ഉത്പന്നങ്ങളുടെ ആരാധകനായിരിക്കും സ്റ്റീവ് ജോബ്‌സ് എന്ന വ്യക്തിയെപ്പോലെ.” ഇതിനിടയില്‍ മറ്റൊരു ചായ കൂടി അവര്‍ കുടിച്ചു കഴിഞ്ഞിരുന്നു. ഹസോര്‍ ഭായിയും ഭാര്യയും നല്ല തിരക്കില്‍ പെട്ടിരിക്കുന്നു. ആളുകള്‍ വന്നു കൊണ്ടിരിക്കുകയാണ്. തിരക്കിനിടയിലും പുഞ്ചിരിച്ച മുഖത്തോടെ ഹസോര്‍ ഭായി എല്ലാവരോടും ഇടപെടുന്നു. മനു പണം നല്കിയപ്പോള്‍ അയാള്‍ കൈകള്‍ കൂപ്പി. ഇനിയൊരിക്കലും മായാത്ത പോലെ ആ മുഖം രാഹുലിന്റെ ഹൃദയത്തില്‍ പതിഞ്ഞു കഴിഞ്ഞു. ഒരു ചായയും ചായക്കടക്കാരനും ജീവിതത്തില്‍ പകരുന്ന രുചി എത്ര മഹത്തരമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top