Entertainment

സംരംഭകത്ത്വത്തിന്റെ ആദ്യപാഠങ്ങള്‍

മലയാളത്തിലെ ആദ്യത്തെ സംരംഭകത്വ നോവലെറ്റാണ് സംരംഭകന്റെ യാത്ര

അദ്ധ്യായം 2

Advertisement

”നീയൊന്ന് വരുന്നുണ്ടോ”ഉമ്മറത്തു നിന്നും രാഹുലിന്റെ ശബ്ദം ഉയര്‍ന്നു പൊങ്ങി.

ശിവാനിയെ ജോലിക്കാരിയെ ഏല്‍പ്പിച്ച് നിര്‍ദേശങ്ങള്‍ കൊടുത്തുകൊണ്ടിരുന്ന മീര പെട്ടെന്ന് ശിവാനിക്കൊരുമ്മ കൊടുത്ത്
”അമ്മ വേഗം വരാട്ടോ” എന്നും പറഞ്ഞ് രാഹുലിനടുത്തേക്കോടി. ബുള്ളറ്റും സ്റ്റാര്‍ട്ട് ചെയ്ത് അക്ഷമനായി നിന്നിരുന്ന രാഹുല്‍ മീര പിന്നില്‍ കയറിയപാടെ വണ്ടി മുന്നോട്ടെടുത്തു.

ബുള്ളറ്റിലുള്ള യാത്ര ഒരനുഭവമാണ്. അവര്‍ക്ക് രണ്ടുപേര്‍ക്കും ഏറ്റവും പ്രിയവും അതാണ്. ചുമരുകള്‍ സൃഷ്ടിക്കുന്ന ഇടുക്കുകള്‍ ഇവിടെ അപ്രത്യക്ഷമാകുന്നു. കാറ്റിനെ കീറിമുറിച്ച് പ്രകൃതിയെ തൊട്ടൊരു യാത്ര. ജീവിതത്തിലെ ചില സുന്ദരനിമിഷങ്ങളാണവ. രാഹുലും മീരയും അത്രയേറെ ഈ യാത്രകള്‍ ഇഷ്ടപ്പെടുന്നു.
ഇരുട്ടിന് മെല്ലെ കനം വെച്ചു തുടങ്ങുന്നു. നിയാസിക്കയെ രാവിലെ വിളിച്ചപ്പോള്‍ സന്ധ്യക്ക് എത്തിക്കൊള്ളാന്‍ പറഞ്ഞതാണ്. ഇറങ്ങുന്നതിനു മുന്‍പേ വീണ്ടും വിളിച്ചു. പുള്ളിക്കാരന്‍ ഫോണ്‍ എടുക്കുന്നില്ല. വിളിച്ചാല്‍ കിട്ടാന്‍ വലിയ പാടാണ്. ഫോണ്‍ എടുക്കില്ല. തിരിച്ചും വിളിക്കില്ല. നിയാസിക്കായോട് ആകെയുള്ള ഒരു അഭി
പ്രായവ്യത്യാസം ഇതാണ്. നിയാസിക്കായുടെ ഉമ്മ ഇടയ്ക്ക് പറയും.

”ഓനെ ആവശ്യോള്ളപ്പോ ആര്‍ക്കും കിട്ടൂല. ആവശ്യോല്ലാത്തപ്പോഴൊക്കെ എവിടേം കാണേം ചെയ്യും.” എന്ത് പറഞ്ഞാലും നിയാസിക്കാനെ അതൊന്നും ഏശില്ല.
”ഞാനിങ്ങനെയാണ്. അതങ്ങനെ തന്നെ മതി.”എന്ന് പറഞ്ഞ് ഒരു ചിരി ചിരിക്കും.

ബിസിനസ് ആരംഭിക്കും മുന്‍പ് ആരോട് ഉപദേശം തേടണം എന്ന ചിന്ത വന്നപ്പോള്‍ മീര രണ്ടാമതൊന്നാലോചിക്കാതെ പറഞ്ഞ പേരാണ് നിയാസിക്കായുടേത്. കറ കളഞ്ഞ ബിസിനസുകാരന്‍. നന്നേ ചെറുപ്പത്തിലേ കച്ചോടത്തിനിറങ്ങി പടവെട്ടി നേടിയൊരാള്‍. വര്‍ഷങ്ങളായുള്ള അടുപ്പം. എന്തും മുഖത്തു നോക്കി പറയുന്ന സ്വഭാവം. ഈ മനുഷ്യന്‍ എന്താ ഇങ്ങനെ എന്ന് ചിന്തിച്ചു പോകുന്നപോലെ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞു കളയും. മറ്റുള്ളവര്‍ക്കെന്ത് തോന്നും എന്ന വിചാരമൊന്നുമില്ല. അതു കൊണ്ടുതന്നെ ഒരുവിധപ്പെട്ടവര്‍ക്കൊക്കെ ഇടപെടാന്‍ അല്‍പ്പം പേടിയുണ്ട്. നിയാസിക്കയുടെ കടയുടെ മുന്നിലെത്തി വണ്ടി നിര്‍ത്തി രണ്ടുപേരും ഇറങ്ങി. ഷോപ്പില്‍ നല്ല തിരക്കുണ്ട്. ഹോം അപ്ലയന്‍സസും സൂപ്പര്‍ മാര്‍ക്കറ്റുമാണ് പുള്ളിക്കാരന്റെ പ്രധാന ബിസിനസുകള്‍. പലയിടങ്ങളിലായി നാല് കടകള്‍ ഉണ്ട്. കടയുടെ മുകളില്‍ മൂന്നാം നിലയിലാണ് ഓഫീസ്. ലിഫ്റ്റില്‍ കയറി രണ്ടുപേരും അവിടേക്കെത്തി.

അവരെ കണ്ടതോടെ റിസപ്ഷനിലിരുന്ന പെണ്‍കുട്ടി ഒരു പുഞ്ചിരിയോടെ എഴുന്നേറ്റു. അവളോട് നിയാസിക്ക പറഞ്ഞേല്‍പ്പിച്ചിരുന്നു എന്ന് വ്യക്തം. സാനിറ്റൈസര്‍ ഇരുന്ന ഭാഗത്തേക്ക് അവള്‍ കൈകള്‍ ചൂണ്ടി. കൈകളില്‍ സാനിറ്റൈസര്‍ പുരട്ടിക്കൊണ്ട് രണ്ടുപേരും അവള്‍ക്ക് പിന്നാലെ നിയാസിക്കയുടെ മുറിയിലേക്ക് നടന്നു.
ഡോര്‍ തുറന്ന് മുറിയുടെ കുളിരിലേക്ക് അവരെ കയറ്റി വിട്ട് അവള്‍ പറഞ്ഞു
”സാറിപ്പോള്‍ തന്നെ വരും. നിങ്ങള്‍ എത്തിയിട്ടുണ്ടെന്ന് ഞാന്‍ പറയാം.” അവള്‍ ഒരു പുഞ്ചിരിയോടെ വിടവാങ്ങി.

കസേരയില്‍ ഇരുന്ന് രാഹുല്‍ ആ മുറിയിലാകെ കണ്ണോടിച്ചു. മുന്‍പും പലതവണ അവിടെ വന്നിട്ടുണ്ട്. എത്ര മനോഹരമായി ഓഫിസ് സൂക്ഷിച്ചിരിക്കുന്നു. ഭിത്തിയില്‍ ഒരു ഭാഗത്ത് നിയാസിക്ക യാത്ര ചെയ്ത രാജ്യങ്ങളില്‍ നിന്നും വാങ്ങിച്ച ചില ഓര്‍മവസ്തുക്കള്‍ ഭംഗിയായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മറുഭാഗത്ത് ബിസിനസ് ജീവിതത്തില്‍ ലഭിച്ച പുരസ്‌ക്കാരങ്ങള്‍. മുന്നില്‍ നിവര്‍ന്നു കിടക്കുന്ന കടുംകാപ്പിയുടെ നിറമുള്ള മേശയിലൂടെ രാഹുല്‍ കൈകളോടിച്ചു.

താനും ഇതുപോലുള്ള വിശാലമായ ഒരു ഓഫീസ് മുറിയില്‍ ഇരിക്കുന്ന ചിത്രം മനസിലേക്ക് കടന്നുവന്നു. രാഹുലിന്റെ ചുണ്ടിന്റെ കോണിലൊരു ചിരി മിന്നി.
നിയാസിക്ക പെട്ടെന്ന് ക്ഷമാപണത്തോടെ കടന്നു വന്നു. രണ്ടുപേരും കസേരയില്‍ നിന്നും എഴുന്നേറ്റു ”കൈ തരുന്നില്ല”എന്ന് പറഞ്ഞുകൊണ്ട് നിയാസിക്ക കസേരയിയിലേക്കിരുന്നു.

കുശലങ്ങള്‍ക്ക് ശേഷം മീര നേരെ കാര്യത്തിലേക്ക് കടന്നു
”നിയാസിക്കാ രാഹുല്‍ ജോലി റിസൈന്‍ ചെയ്യാന്‍ പോണു. എന്തേലും ബിസിനസ് തുടങ്ങാനാണ് പ്ലാന്‍. ഞങ്ങള്‍ക്ക് നിയാസിക്കയുടെ സഹായം വേണം.”

”നല്ല കാര്യമല്ലേ. നീ ബേജാറാവണ്ട. എന്ത് ബിസിനസാ മനസില്‍.”നിയാസിക്കക്ക് ഉത്സാഹമായി.

”ബിസിനസ് എന്താണെന്നൊന്നും തീരുമാനിച്ചിട്ടില്ല. എന്തെങ്കിലും ചെയ്തു തുടങ്ങണം. അതിനുള്ള അഭിപ്രായം ചോദിക്കാന്‍ കൂടിയാണ് ഈ വരവ്.”രാഹുല്‍ കൈകള്‍ മേശയില്‍ കുത്തി മുന്നോട്ടല്‍പ്പം ആഞ്ഞിരുന്നു.

”നിനക്കെന്താ പ്രാന്തുണ്ടോ.”നിയാസിക്കയുടെ അടുത്ത ചോദ്യം അല്‍പ്പം ക്രൂരമായിപ്പോയി.

”ബിസിനസ് ചെയ്യുന്നത് ഭ്രാന്താണോ?” രാഹുല്‍ മറുചോദ്യം ഉന്നയിച്ചു.

”എന്താ ചെയ്യാന്‍ പോകുന്നതെന്നു പോലും നിശ്ചയിക്കാതെ നീ ജോലി റിസൈന്‍ ചെയ്യുന്ന പ്രാന്തിനെ പറ്റിയാണ് ഞാന്‍ ചോദിച്ചത്. കൃത്യമായ ഒരു ധാരണ ആയിട്ടു പോരെ ജോലി റിസൈന്‍ ചെയ്യുന്നത്. ജോലിയിലിരുന്നു കൊണ്ടുതന്നെ ബിസിനസിനെക്കുറിച്ചൊരു ഏകദേശ ധാരണ വരുത്താമല്ലോ? അതിനുശേഷം
പോരെ അവിടെനിന്നും ചാടുന്നത്.”

”ശരിയാണ് നിയാസിക്കാ. ഞാനും ഇതുതന്നെയാണ് പറഞ്ഞത്. പറഞ്ഞാല്‍ തലയില്‍ കയറണ്ടേ.” താന്‍ പറഞ്ഞിടത്ത് കാര്യങ്ങള്‍ എത്തുന്നത് കണ്ടപ്പോള്‍ മീര അതില്‍ തൂങ്ങി.

”ഒരു സോഫ്റ്റ്വെയര്‍ എഞ്ചിനീയറുടെ ജീവിതം നിയാസിക്കാക്ക് അറിയാമല്ലോ. അമേരിക്കക്കാരന്റെ സൗകര്യമനുസരിച്ച് പകല് രാത്രിയും രാത്രി പകലുമാക്കി നടക്കുന്നവരാണ് ഞങ്ങള്‍. അതും ചെയ്തുകൊണ്ട് ഒരു ബിസിനസിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. മറ്റൊന്നിനും സമയമില്ലാതെയുള്ള ഓട്ടമാണ്. അതങ്ങനെ ഓടിത്തീര്‍ക്കണോ അതോ സ്വപ്നത്തിനായി പൊരുതണോ എന്ന ചിന്തയാണ്. ജോലിയില്‍ തുടര്‍ന്നുകൊണ്ട് ബിസിനസിനെക്കുറിച്ച് ആലോചിക്കുക ബുദ്ധിമുട്ടാണ്” രാഹുല്‍ നിരാശയോടെ കസേരയിലേക്ക് ചാഞ്ഞു.

”അത് കറക്റ്റ്. ഇനിപ്പോ നമുക്ക് അതു വിടാം. എന്താണ് ആദ്യം ചെയ്യാന്‍ പോകുന്നത്?”

”നല്ലൊരാശയം കണ്ടെത്തണം. ആശയമാണല്ലോ ബിസിനസിന്റെ വിത്ത്.” രാഹുല്‍ ചിന്തിച്ചു കൊണ്ട് പറഞ്ഞു.

”എല്ലാ ബിസിനസുകളും മുളയ്ക്കുന്നത് ആശയങ്ങളില്‍ നിന്ന് തന്നെയാണ്. എങ്ങിനെയാണ് ആശയത്തെ തേടുന്നത്?”നിയാസിക്കയുടെ ശൈലിയിതാണ്. ചോദ്യങ്ങളിലൂടെ മറ്റുള്ളവരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും അവരെക്കൊണ്ടു തന്നെ ഉത്തരം കണ്ടെത്തിക്കുകയും ചെയ്യുക.

”നമുക്ക് ചുറ്റുമുള്ള ബിസിനസുകളെ ശ്രദ്ധാപൂര്‍വ്വം പഠിക്കുക, പുതിയ ആശയങ്ങളെക്കുറിച്ച് ചിന്തിക്കുക, വായിക്കുക, ഇന്റര്‍നെറ്റ് സെര്‍ച്ച് ചെയ്യുക. ആശയത്തെ കണ്ടെത്താന്‍ ഇങ്ങനെ പലതും ചെയ്യാം.” രാഹുല്‍ താന്‍ പറഞ്ഞത് ശരിയല്ലേ എന്ന ഭാവത്തില്‍ നിയാസിക്കയുടെ മുഖത്തേക്ക് നോക്കി.

”ആശയം കണ്ടെത്തണമെങ്കില്‍ ശ്രദ്ധ ആശയത്തിലല്ല വേണ്ടത് മറിച്ച് പ്രശ്‌നങ്ങളിലാണ്.” നിയാസിക്ക ചിരിച്ചു.

”അതെങ്ങനെ ശരിയാവും? പ്രശ്‌നങ്ങളില്‍ നിന്നും ആശയത്തെ കണ്ടെത്തുന്നതെങ്ങിനെ? പ്രശ്‌നവും ബിസിനസും തമ്മിലെന്തു ബന്ധം?” ഒരു അസ്ത്രത്തില്‍ നിന്നും എയ്യുന്നതു പോലെ രാഹുല്‍ ചോദ്യങ്ങള്‍ തുരുതുരാ തൊടുത്തു.

”രാഹുല്‍, നീ കണ്ണ് തുറന്ന് ചുറ്റും നോക്കൂ. ഓരോ ബിസിനസും ഓരോ പ്രശ്‌നത്തിനുള്ള പരിഹാരമാണ്. ഉപഭോക്താവിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് ബിസിനസുകാരന്റെ ധര്‍മ്മം. നാം വീട്ടില്‍ ഉപയോഗിക്കുന്ന ഓരോ ഉല്‍പ്പന്നവും ഗൃഹത്തിലെ ഓരോരോ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണ്, ഒരു സേഫ്റ്റി പിന്‍ മുതല്‍ എ സി വരെ. പ്രശ്‌നങ്ങളില്‍ നിന്നാണ് ബിസിനസ് ആശയങ്ങള്‍ ഉടലെടുക്കുന്നത്. ആശയങ്ങളിലല്ല ബിസിനസുകാരന്റെ ശ്രദ്ധ ആദ്യം പതിയേണ്ടത് മറിച്ച് പ്രശ്‌നങ്ങളിലാണ്. ഉപഭോക്താവിന്റെ പ്രശ്‌നങ്ങള്‍ എത്രമാത്രം തീവ്രമാണോ അത്രയും വിജയസാധ്യത ബിസിനസിനുണ്ടാകും.” നിയാസിക്ക രാഹുലിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.

രാഹുലിന്റെയും മീരയുടേയും ചിന്തകള്‍ ഓടി നടക്കുകയാണ്. മനസിലേക്ക് കടന്നുവരുന്ന ഓരോ ഉല്‍പ്പന്നവും സേവനവും അവര്‍ വിശകലനം ചെയ്യുകയാണ്. ഇന്നുവരെ കാണാത്ത ഒരു ഉള്‍ക്കാഴ്ചയോടെ അവര്‍ ഓരോന്നിനേയും മനക്കണ്ണില്‍ കാണുകയാണ്. ഇന്നുവരെ ചിന്തിക്കാത്ത ഒരിടത്തേക്കാണ് നിയാസിക്ക അവരെ കൂട്ടിക്കൊണ്ട് പോയത്. ഇത് അവിശ്വസനീയമാണ് കാഴ്ചപ്പാട് മാറിത്തുടങ്ങുന്നു. മനസ് ഒന്നുകൂടി ആഴത്തിലേക്ക് മുങ്ങാംകുഴിയിട്ട് തുടങ്ങുന്നു.

”ഞാന്‍ ചിത്രങ്ങള്‍ വരയ്ക്കുന്നുണ്ടല്ലോ. ചിലതൊക്കെ ഞാന്‍ വില്ക്കുന്നുമുണ്ട്. അതും ഒരു ബിസിനസ് തന്നെയാണല്ലോ? പക്ഷേ ഈ ചിത്രങ്ങള്‍ ഏത് പ്രശ്‌നത്തെയാണ് അഭിസംബോധന ചെയ്യുന്നത്?”
പെണ്‍കുട്ടി ചായയുമായി കടന്നു വന്നു. കപ്പ് കയ്യിലെടുത്ത് നിയാസിക്ക മീരയുടെ ചോദ്യത്തിനുത്തരം പറഞ്ഞുതുടങ്ങി.

(തുടരും)

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending

To Top